ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

പൂക്കളെ അറിയാം

Harikrishnan
0
തുമ്പ  
പൂക്കളത്തിലെ താരം. ഇത്തിരിക്കുഞ്ഞനായ തുമ്പ നൽകുന്ന ശുഭ്രതയും ഭംഗിയും മറ്റൊരു വെള്ളപ്പൂവിനും നൽകാനാവില്ല. ദ്രോണപുഷ്പി,കുതുംബിക എന്നും പേരുണ്ട്. കരിംതുമ്പ (leucas cephalotes),പെരുംതുമ്പ (leucas stiricta) എന്നിങ്ങനെ കേരളത്തിൽ രണ്ടുതരം തുമ്പകളാണ് കണ്ടുവരുന്നത്. വയൽവരമ്പുകളിലും മൊട്ടക്കുന്നുകളിലും അപൂർവമായി പറമ്പുകളിലും പണ്ട് സുലഭമായിരുന്നു. തുമ്പയില അരച്ച്‌ പുരട്ടുന്നത് ത്വഗ്രോഗമകറ്റാനും തലവേദനയ്ക്ക് ശമനമുണ്ടാക്കാനും നന്നെന്ന് ആയുർവേദം.
ചെമ്പരത്തി
പൂക്കളത്തിലെ പ്രധാനികളിൽ ഒരാൾ. വർണവൈവിധ്യമാണ് പ്രത്യേകത. വിവിധ രൂപങ്ങളിലും വലിപ്പത്തിലുമുള്ള ചെമ്പരത്തി (hibiscus)കളുണ്ടെങ്കിലും അഞ്ചിതളുള്ള ചുവന്ന പൂവിനാണ് പ്രാമുഖ്യം. ചെമ്പരത്തിയിലയും പൂവും ചേർത്തുള്ള താളി കേശസംരക്ഷണത്തിന് ഉത്തമമെന്ന് ആയുർവേദം.ചെമ്പരത്തിയിതൾ ചേർത്ത ചായയും പ്രചാരത്തിലുണ്ട്.മലേഷ്യയുടെ ദേശീയപുഷ്പം.
കാക്കപ്പൂവ്
മാടായിപ്പാറ എന്നു കേട്ടാൽ ആദ്യം മനസ്സിലേക്കോടിയെത്തുക കാക്കപ്പൂവാണ്. പൂക്കളങ്ങളിൽ നീലരാശി പരത്തുന്ന കുഞ്ഞുപൂവ്.ജലാംശമുള്ള പാറയിലും വയലുകളിലും ധാരാളമായി വളരും.നെൽവയലിൽ കാണുന്നതിനാൽ നെല്ലിപ്പൂവ് എന്നും പേരുണ്ട്. ഹോർത്തൂസ് മലബാറിക്കൂസ്‌ എന്ന ഗ്രന്ഥത്തിൽ പരാമർശം.
മുക്കുറ്റി
ഒരു കൊച്ചുകളം തീർക്കാൻപോലും ഏറെ വേണ്ടിവരും മുക്കുറ്റിപ്പൂവ്. നാട്ടുപൂക്കളിലെ ഇത്തിരിക്കുഞ്ഞനായ മുക്കുറ്റി ആയുർവേദവിധിപ്രകാരമുള്ള ദശപുഷ്പങ്ങളിലൊന്നാണ്. അണുനാശകസ്വഭാവമുള്ള മുക്കുറ്റി കടന്നൽ, പഴുതാര എന്നിവയുടെ വിഷമകറ്റാനും ഉത്തമം. കാഴ്ചയിൽ തെങ്ങിന്റെ 'മിനിയേച്ചർ' എന്നു വിശേഷിപ്പിക്കാം മുക്കുറ്റിച്ചെടിയെ
കോളാമ്പിപ്പൂവ്
പൂക്കളത്തിൽ മഞ്ഞയുടെ വസന്തം തീർക്കുന്ന കേളാമ്പിപ്പൂക്കൾക്ക് ആ പേര് ലഭിച്ചത് സ്വന്തം രൂപത്തിൽനിന്നുതന്നെ.അപ്പോസൈനേസി എന്ന വലിയ സസ്യകുടുംബത്തിലെ അംഗം. പല നിറങ്ങളിൽ കാണപ്പെടുന്നുവെങ്കിലും നറുമണമുള്ള മഞ്ഞതന്നെ കൂട്ടത്തിൽ കേമൻ.
അതിരാണി
സുന്ദരിപ്പൂവ്. ഒരു വ്യാഴവട്ടം മുമ്പുവരെ നമ്മുടെ കയ്പാടങ്ങളിലും ചതുപ്പുകളിലും പുൽമൈതാനങ്ങളുടെ അതിരുകളിലും സുലഭമായിരുന്നു അതിരാണി. വയലറ്റും പിങ്കും നീലയും ചേർന്ന സമ്മിശ്രവർണം പൂക്കളങ്ങൾക്ക് നൽകുന്നത് വേറിട്ട ഭംഗി. കലംപൊട്ടിയെന്നും പേരുണ്ട്. പരിസ്ഥിതിനാശത്തിന്റെ പ്രധാന ഇരകളിലൊന്ന്.
അരിപ്പൂവ്
പൂക്കളങ്ങൾക്ക് ഒരു 'മിക്സ്ചർ ലുക്ക്' നൽകും. കൊങ്ങിണിപ്പൂവെന്നും വേലിപ്പരുത്തിയെന്നും പേരുണ്ട്. മത്ത് പിടിപ്പിക്കുന്ന രൂക്ഷഗന്ധമാണ് പൂക്കൾക്ക്. ഒരു അധിനിവേശസസ്യമായി കണക്കാക്കുന്ന ഇതിന്റെ ചെടി മികച്ച പച്ചിലവളമാണ്. അരിപ്പൂക്കാടുകളിൽ പാമ്പുണ്ടാകുമെന്ന് പറഞ്ഞ് മുതിർന്നവർ കുട്ടികൾ അങ്ങോട്ടേക്ക് പോകുന്നത് വിലക്കാറുണ്ട്.
കൃഷ്ണകിരീടം
ഹനുമാൻകിരീടം, പഗോഡ എന്നീ പേരുകളുമുണ്ട്. പൂക്കളങ്ങൾ നിറയ്ക്കുന്നതിനുപുറമെ തൃക്കാക്കരയപ്പനെ അലങ്കരിക്കാനും ഉപയോഗിക്കുന്നു. മറ്റ് ഓണപ്പൂക്കൾ ശേഖരിക്കാൻ ഇതിന്റെ വലിപ്പംകൂടിയ ഇലകൾ ഉത്തമം. നിരവധി കുഞ്ഞുപൂക്കൾ ചേർന്ന പൂങ്കുലയായി കാണപ്പെടുന്നു.
ശംഖുപുഷ്പം
അപരാജിതയെന്നും പേര്. മറ്റു പുഷ്പങ്ങളിൽനിന്ന്‌ ഭിന്നമായ രൂപമാണ് വ്യത്യസ്തമാക്കുന്നത്. വള്ളിച്ചെടിയാണ് ശംഖുപുഷ്പത്തിന്റേത്. നീല, വെള്ള വർണങ്ങളിൽ കാണുന്നു. 'ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ...' എന്ന നിത്യഹരിതഗാനത്തിലൂടെ മലയാളിമനസ്സിൽ ചിരപ്രതിഷ്ഠ.
തൊട്ടാവാടി
പൂക്കളങ്ങളിൽ ഇളംവയലറ്റിന്റെ അപൂർവത സമ്മാനിക്കുന്നു. പെ​െട്ട​ന്ന് വാടിപ്പോകുമെന്നതാണ് പോരായ്മ.നാടൻപൂവ് എന്നതിലുപരിയായി മികച്ചൊരു ഔഷധം. അധിനിവേശസസ്യമെന്ന് വിശേഷണം.
തെച്ചി
ചെത്തി, തെറ്റി, ചെക്കി എന്നീ പേരുകളുമുണ്ട്. കരവീരകം എന്നും വിളിക്കുന്നു. പൂക്കളങ്ങളിലെ സ്ഥിരസാന്നിധ്യം. ഉദ്യാനസസ്യങ്ങളിൽ പ്രധാനി. കാട്ടുതെച്ചി വൻ വിലയുള്ള ഔഷധമാണ്. പൂജാപുഷ്പം എന്ന നിലയിൽ ശ്രേഷ്ഠപദവി. കുറ്റിച്ചെടിയായും ചെറുമരമായും വളരുന്നു. നീണ്ട തണ്ടുകൾ ഇറുത്തുമാറ്റി കളങ്ങളിൽ നിരത്തിയാൽ പൂക്കളങ്ങൾക്കുണ്ടാകുന്നത് നക്ഷത്രശോഭ.
ഇവിടെ തീരുന്നതല്ല, നാട്ടുപൂക്കളുടെ നിര. സ്ത്രീകളുടെ കമ്മലിനോട് സാമ്യമുള്ള കമ്മൽപ്പൂവ്, പശപശപ്പുള്ള അളിപ്പൂവ്,പേരിൽതന്നെ രൂപവുമുള്ള പൂച്ചവാൽ, തീനാളം കണക്കെയുള്ള മേന്തോന്നി, കനകാംബരം, കാശിത്തുമ്പ, വട്ടപ്പലം....പൂവല്ലെങ്കിലും പൂക്കളങ്ങളിൽ സ്ഥാനം പിടിച്ചിരുന്ന ഒരു ഇലച്ചെടികൂടിയുണ്ട്, കൂട്ടത്തിൽ. പണ്ട് മതിലുകളിലും തിണ്ടുകളിലും മറ്റും സുലഭമായിരുന്ന, പച്ചനിറത്തിൽ തീർത്ത ലേസ് പോലുള്ള ശീവോതി. വടക്കെ മലബാറിൽ ചിലയിടങ്ങളിൽ അത്തം നാളിൽ പൂക്കൾക്കുപകരം ശീവോതി ഉപയോഗിച്ചാണ് 'പൂക്കള'മൊരുക്കുന്നത്.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !