![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcDIpKDdouQUeKNM8cF3Q-6B7GmjFe5oU4aflrbRwn8p7vkx3G7u-uNe4W6U9IzGNvqFFmJgY_SWDRBjoLzPlLzbfbZKaCN5pvhq_fjWytNWemy-YtLRZykoeONXy21nyizGsdryTXU58G/s16000/pattam+%25281%2529.png)
നല്ല വണ്ണവും നല്ല പൊക്കവുമുള്ള ഒരു കുട്ടി പട്ടം പറപ്പിക്കുകയാണ്. പെട്ടെന്ന് പട്ടമൊരു മരത്തിന്റെ അറ്റത്തെക്കൊമ്പിൽ തങ്ങി. ഒരു കരടിക്കുട്ടി ആ മരത്തിന്മേലിരിക്കുന്നുണ്ട്.
മനുഷ്യക്കുട്ടി ആ കരടിയോട് പറഞ്ഞു: “ആ പട്ടമൊന്ന് താഴെയിട്ടു തരൂ.”
കരടിക്കുട്ടിക്കു മനുഷ്യരുടെ ഭാഷയറിയില്ല. അതിനാൽ, അവൻ കുട്ടിയുടെ നേരെ മിഴിച്ചു നോക്കിക്കൊണ്ട് ഇളിച്ചുകാട്ടി.
“നീയെടുത്തു തന്നില്ലെങ്കിൽ വേണ്ട. ഞാൻ തന്നെ കയറിവന്നെടുക്കാം.''
കുട്ടി വിളിച്ചു പറഞ്ഞുകൊണ്ട് മരത്തിന്മേലേക്ക് കയറാൻ തുടങ്ങി.
ഒരു മനുഷ്യക്കുട്ടി താനിരിക്കുന്ന മരത്തിന്മേലേക്ക് കയറിവരുന്നത് കരടിക്കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല.
അതിനാൽ അവൻ കുട്ടിയെ പേടിപ്പിച്ച് താഴെയിറക്കാൻ മുരണ്ടുകൊണ്ടിരുന്നു. എന്നിട്ടും കുട്ടി വരികതന്നെയാണെന്നു കണ്ട് കരടിക്കുട്ടി കൂടുതൽ ഉച്ചത്തിൽ മുരളുകയും കൂടുതൽ വേഗം മേലോട്ട് കയറുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ കയറിക്കയറി മനുഷ്യക്കുട്ടിയും കരടിക്കുട്ടിയും മരത്തിന്റെ ഒത്ത മുകളിലെത്തലും താഴെ വീഴലും ഒന്നിച്ചു കഴിഞ്ഞു.
കരടിക്കുട്ടി കാല് തെറ്റി വീണതല്ല. മനുഷ്യക്കുട്ടി പിടിവിട്ട് വീണതല്ല.
അവരിരുവരുടെയും തടി താങ്ങാനാകാതെ മരക്കൊമ്പൊടിഞ്ഞു വീണതാണ്.
വീണ ഉടനെ ഇടവും വലവും നോക്കാതെ കരടിക്കുട്ടി പാഞ്ഞു.
പട്ടമെടുത്ത് ആകാവുന്നത്ര വേഗം മനുഷ്യക്കുട്ടിയും വീട്ടിലേക്കോടി.
സംഭവമെല്ലാം കേട്ടുകഴിഞ്ഞപ്പോൾ തള്ളക്കരടി പറഞ്ഞു. “കൊച്ചുരസികാ, നീയൊരു നല്ല കഥ കെട്ടിയുണ്ടാക്കിയല്ലോ!” മനുഷ്യക്കുട്ടിയുടെ അമ്മ പറഞ്ഞതിങ്ങനെയാണ്: - “പട്ടം പറപ്പിക്കാൻ കാട്ടിലേക്ക് പോയത് തെറ്റ്. കരടിയുള്ള മരത്തിന്മേൽ കയറിയത് വലിയ തെറ്റ്. വീണിട്ട് കാലൊടിയാഞ്ഞത് ഭാഗ്യം. കരടി നിന്നെ കൊന്നു തിന്നാഞ്ഞത് മഹാഭാഗ്യം!!"
അഭിനയിക്കാം
ചുവന്ന നിറത്തിൽ പറഞ്ഞിരിക്കുന്ന കാര്യം അഭിനയിക്കാം..